റിയാദ്: സൗദി അറേബ്യയിലെ പ്രവാസി ഇന്ത്യക്കാരുടെ ക്ഷേമത്തിന് പരമാവധി മുൻഗണന നൽകുമെന്നും ഇന്ത്യൻ എംബസിയുടെ വാതിലുകൾ പ്രവാസികൾക്കായി എപ്പോഴും തുറന്നിട്ടിരിക്കുമെന്നും പുതിയ ഇന്ത്യൻ അംബാസഡർ വിപുൽ വ്യക്തമാക്കി. ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷ വേളയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


പ്രവാസികൾ നേരിടുന്ന പ്രധാന വിഷയമായ പാസ്‌പോർട്ട് സേവനങ്ങളിലെ കാലതാമസം സംബന്ധിച്ച ചോദ്യത്തോട് അംബാസഡർ അനുഭാവപൂർവമാണ് പ്രതികരിച്ചത്. നിലവിൽ അപ്പോയിൻമെൻറ്​ ലഭിക്കുന്നതിനായി ഒന്നര മാസത്തിലേറെ കാത്തിരിക്കേണ്ടി വരുന്ന സാഹചര്യം പ്രത്യേകമായി പരിശോധിക്കുമെന്നും, ഇതിന് ഉചിതമായ പരിഹാര നടപടികൾ ഉടൻ സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.


കൂടാതെ, മുമ്പ് എംബസിയിൽ നടന്നിരുന്ന ‘ഓപ്പൺ ഹൗസ്’ പുനരാരംഭിക്കുന്ന കാര്യവും നിലവിലെ സാഹചര്യം വിലയിരുത്തിയ ശേഷം തീരുമാനിക്കുമെന്ന് അദ്ദേഹം അറിയിച്ചു. തൊഴിലാളി പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും മൃതദേഹങ്ങൾ നാട്ടിലേക്ക് അയക്കുന്നത് ഉൾപ്പെടെയുള്ള സങ്കീർണമായ വിഷയങ്ങളിൽ എംബസിയുടെ ഭാഗത്തുനിന്ന് പൂർണമായ പിന്തുണയും സഹായവും ഉറപ്പാക്കുമെന്ന് അംബാസഡർ പറഞ്ഞു.


ചുമതലയേറ്റെടുത്തതിന് ശേഷം പ്രവാസി സമൂഹത്തി​െൻറ പ്രശ്നങ്ങൾ നേരിട്ടറിയാൻ ശ്രമിച്ചുവരികയാണ്​. മികച്ച സേവനം പ്രവാസികളിലേക്ക് എത്തിക്കുന്നതിനായി എംബസി ഉദ്യോഗസ്ഥരും ഇന്ത്യൻ സന്നദ്ധ സംഘടനകളും കൈകോർത്ത് പ്രവർത്തിക്കും. ഈ കൂട്ടായ്മ പ്രവാസികൾക്ക് വലിയ ആശ്വാസമാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.