പ്രജ്വൽ രേവണ്ണയ്ക്കെതിരെ വീണ്ടും ഗുരുതര ആരോപണങ്ങൾ, തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്തെന്ന് പ്രാദേശിക വനിതാ നേതാവ്
ബാംഗ്ലൂർ: ലൈംഗിക അതിക്രമ കേസിൽ ഹാസനിലെ എൻ.ഡി.എ സ്ഥാനാർഥിയും ജെ.ഡി.എസ് സിറ്റിംഗ് എം.പിയുമായ പ്രജ്വൽ രേവണ്ണയ്ക്കെതിരെയുള്ള രണ്ടാമത്തെ കേസിൽ ഗുരുതരമായ ആരോപണങ്ങൾ.
പ്രജ്വൽ തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ പകർത്തിയെന്നു ജെ.ഡി.എസ് പ്രാദേശിക നേതാവായ യുവതിയുടെ പരാതിയിൽ പറയുന്നു.
ഭീഷണിപ്പെടുത്തി പീഡിപ്പിച്ച് ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയായിരുന്നു. അത് പുറത്ത് വിടുമെന്ന് പറഞ്ഞ് മൂന്നു വർഷത്തോളം പീഡനം തുടർന്നു. 2021 മുതൽ പീഡനം നടന്നെന്നും പരാതി നൽകാൻ പേടിയായിരുന്നുവെന്നും യുവതി പറയുന്നു.
ഹാസനിലെ ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലാണു യുവതി ജോലി ചെയ്യുന്നത്. അതേസമയം, പ്രജ്വൽ രേവണ്ണയ്ക്കെതിരായ ലൈംഗിക അതിക്രമ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. പ്രജ്വലിന്റെ പിതാവായ രേവണ്ണയ്ക്കു സമൻസും അയച്ചു.