രോഹിത് വെമുല കേസ് അവസാനിപ്പിച്ച് തെലങ്കാനയിലെ കോൺഗ്രസ് സർക്കാർ
ഹൈദരാബാദ്: ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിലെ ഗവേഷണ വിഭാഗം വിദ്യാർത്ഥിയായിരുന്ന രോഹിത് വെമുലയുടെ മരണവുമായി ബന്ധപ്പെട്ട് കേസ് അവസാനിപ്പിച്ച് തെലങ്കാന പൊലീസ്.
രോഹിത് വെമുല ദളിത് വിഭാഗക്കാരനല്ലായിരുന്നുവെന്നും വ്യാജ സർട്ടിഫിക്കറ്റ് പിടിക്കപ്പെടുമെന്ന് വന്നപ്പോൾ ആത്മഹത്യ ചെയ്തതാണ് എന്നുമാണ് പൊലീസ് റിപ്പോർട്ട്.
വൈസ് ചാൻസിലർ അപ്പാ റാവുവും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും എം.പി ബണ്ടാരു ദത്താത്രേയയും എ.ബി.വി.പി നേതാക്കളും കുറ്റവിമുക്തരാണെന്നും റിപോർട്ടിൽ പറയുന്നു.
കോൺഗ്രസ് സർക്കാർ അധികാരത്തിലെത്തി നാല് മാസം പിന്നിട്ടപ്പോഴാണ് പൊലീസിന്റെ റിപ്പോർട്ട്. സർവകലാശാലയിൽ നേരിട്ടിരുന്ന ദളിത് വിവേചനത്തിൽ പ്രതിഷേധിച്ച് 2016 ജനുവരി 17നാണ് രോഹിത് വെമുല ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്തത്.
രോഹിത് വെമുലയുടെ മരണം രാജ്യത്തെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ നിലനിൽക്കുന്ന ജാതീയ വിവേചനത്തെക്കുറിച്ചുള്ള വലിയ ചർച്ചകൾക്കും വഴിവെച്ചിരുന്നു. രോഹിതിന്റെ മരണം ഇൻസ്റ്റിറ്റിയൂഷണൽ കൊലപാതകമാണെന്ന് ചൂണ്ടിക്കാണിച്ച് രാജ്യവ്യാപകമായ പ്രതിഷേധം നടന്നു.
അംബേദ്കർ സ്റ്റുഡന്റ്സ് അസോസിയേഷൻ അംഗമായിരുന്ന രോഹിത് വെമുല സർവകലാശാലയിലെ ജാതിവിവേചനങ്ങൾക്കും മറ്റു പ്രശ്നങ്ങൾക്കുമെതിരെ സമരങ്ങൾ സംഘടിപ്പിച്ചിരുന്നു. ഇതേ തുടർന്ന് അധികാരികൾ രോഹിതിനെ ലക്ഷ്യം വെക്കുകയായിരുന്നുവെന്ന് സുഹൃത്തുക്കൾ ചൂണ്ടിക്കാട്ടിയിരുന്നു.