സഹകരണ ബാങ്കിൽ നിന്ന് നിക്ഷേപം തിരികെ നൽകിയില്ല: നെയ്യാറ്റിൻകരയിൽ ഗൃഹനാഥൻ ജീവനൊടുക്കി
തിരുവനന്തപുരം: കോൺഗ്രസ് നേതൃത്വത്തിലുള്ള സഹകരണ ബാങ്കിലെ നിക്ഷേപം തിരികെ ലഭിക്കാത്തതിനെ തുടർന്ന് ജീവനൊടുക്കാൻ ശ്രമിച്ച് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു.
നെയ്യാറ്റിൻകര മരുതത്തൂർ സ്വദേശി സോമസാഗരമാണ്(55) മരിച്ചത്. നെയ്യാറ്റിൻകര പെരുമ്പഴുതൂർ സർവീസ് സഹകരണ ബാങ്കിൽ നിക്ഷേപിച്ചിരുന്ന പണം തിരികെ ലഭിക്കാത്തതിനാലാണ് സോമസാഗരം ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
അഞ്ചു ലക്ഷം രൂപയാണ് സോമസാഗരം സഹകരണ ബാങ്കിൽ നിക്ഷേപിച്ചിരുന്നത്. മകളുടെ വിവാഹ ആവശ്യത്തിനായി പണം തിരികെ ചോദിച്ചിട്ട് ബാങ്ക് അധികൃതർ നൽകിയില്ല.
ഇതേതുടർന്ന് കനത്ത മനോവിഷമത്തിൽ ആയിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. കഴിഞ്ഞ ഏപ്രിൽ 19നാണ് തോമസ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇന്ന് പുലർച്ചെ ആണ് സോമസാഗരം മരിച്ചത്.